ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻകൂർ ജാമ്യം നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം നീട്ടി. മെയ് 20 വരെയാണ് ജാമ്യം നീട്ടിയത്. 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് (എസിഎംഎം) ഉത്തരവ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഹോളേനരസിപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് വിധി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹോളേനരസിപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ വസതിയിൽ വച്ച് രേവണ്ണയും മകൻ പ്രജ്വൽ രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
വ്യാഴാഴ്ചയാണ് രേവണ്ണ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ളതിനാൽ എസ്ഐടിക്ക് ജാമ്യം നൽകുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് രേവണ്ണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.