കടുത്ത സൈബറാക്രമണം: നാലാം നിലയില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍

ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയില്‍ ചർച്ച ആയിരുന്നു.
ഏപ്രില്‍ 28ന് തിരുമുല്ലവയലിലുള്ള വി.ജി.എൻ സ്റ്റാഫോഡ് അപ്പാർട്ട്മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍നിന്ന് കുഞ്ഞ് താഴേക്ക് വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് യുവതിക്കെതിരെ രൂക്ഷമായ സൈബറാക്രമണമുണ്ടായത്. മാനസികമായി തളർന്ന രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. രമ്യയും മക്കളും രണ്ടാഴ്ച മുമ്പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.