ഐപിഎൽ കലാശപ്പോരിന് മിനിറ്റുകൾ ബാക്കി; കൊൽക്കത്തയെ നേരിടാനൊരുങ്ങി സൺറൈസേഴ്‌സ്

രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ മാമാങ്കക്കാലത്തിന് ഇന്ന് പരിസമാപ്തിയാകുന്നു. ഫൈനൽ മത്സരം തുടങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. കലാശപ്പോരിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, കിരീടത്തിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങും.
മൂന്നാം കിരീടം ലക്ഷ്യമിട്ട് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം കൊതിച്ചാണ് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് സംഘം ഇറങ്ങുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം ആരംഭിക്കും. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ ഫലം പ്രവചനാതീതമാണ്.
എങ്കിലും ലീഗ് ഘട്ടത്തിലും ഒന്നാം ക്വാളിഫയറിൽ ഇരുടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കമ്മിന്‍സിന് ജയിക്കാനായിരുന്നില്ല. സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത് വരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികത പുലര്‍ത്തിയ ടീം. ലീഗ് മത്സരങ്ങളില്‍ ഒന്നിനു മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഒരേയൊരു ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്.
വെടിക്കെട്ട് വീരന്മാരുള്ള ഹൈദരാബാദിനെയും പേടിക്കേണ്ടതുണ്ട്. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി തന്നെയാണ് അവരെ അപകടകാരികളാക്കുന്നത്. ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തേയും വീഴ്ത്തിയ ഓസീസ് ക്യാപ്റ്റനെ ഫൈനലില്‍ കൊല്‍ക്കത്ത ഭയക്കേണ്ടതുണ്ട്.