വിദ്വേഷ വീഡിയോ വിവാദം; ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂർ കസ്റ്റഡിയിൽ. വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ ബിജെപി നേതാക്കൾക്കെതിരെ ബെംഗളൂരു ഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടിയുടെ സോഷ്യൽ മീഡിയ ഹെഡ് അമിത് മാളവ്യ, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രർക്ക് പോലീസ് കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിലാണ് പോലീസ് നടപടി.
പട്ടികജാതി-പട്ടികവർഗ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എക്‌സിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന ആനിമേഷൻ വിഡിയോ എന്ന് പരാതിയിൽ പറഞ്ഞിരുന്നു. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നിർദേശം.തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വിഡിയോ നീക്കം ചെയ്യാൻ മാക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വിവിധ പൗരാവകാശ സംഘടന പ്രതിനിധികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ കണ്ട് വീഡിയോക്കെതിരെ പരാതി നൽകിയിരുന്നു.