പ്രവീൺ നെട്ടാരു വധക്കേസ്; മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

ബെംഗളൂരു: ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യപ്രതിയായ മുസ്തഫ പായിച്ചാറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ സകലേഷ്പുരയിൽ വെച്ചായിരുന്നു അറസ്റ്റ്.
2022 ജൂലൈ 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തിൽ വെച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർ പ്രവീൺ നെട്ടാരുവിനെ ആക്രമിച്ച് കൊല്ലപ്പെടുത്തുന്നത്. അതേ വർഷം സെപ്റ്റംബറിൽ പിഎഫ്ഐ രാജ്യത്ത് നിരോധിക്കപ്പെട്ടു. ബെല്ലാരെ പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി.
കേസിൽ 20 പേർക്കെതിരെ എൻഐഎ കഴിഞ്ഞ ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചില സമുദായത്തിൽപ്പെട്ടവരിൽ ഭയം സൃഷ്ടിക്കാനും സമൂഹത്തിൽ വർഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുമുള്ള പിഎഫ്ഐ അജണ്ടയുടെ ഭാഗമായാണ് പ്രവീണിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ പൊയ്യഗുഡ്ഡെ പടങ്ങാടി സ്വദേശി നൗഷാദ് (32), സോംവാർപേട്ട് താലൂക്കിൽ നിന്നുള്ള അബ്ദുൾ നാസിർ (41), അബ്ദുൾ റഹ്മാൻ (36) എന്നിവരാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. മൂവരുടെയും വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.