‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍ നടപടികള്‍ക്ക് സ്റ്റേ

മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാബു ഷാഹിര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ.
നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാർട്ണർ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്. അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കള്‍ക്കെതിരെ ഹർജിസമർപ്പിച്ചത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാല്‍ ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കാതെ കബളിപ്പിച്ചു എന്നാണ് പരാതി.
ഇത് കൂടാതെ ഒടിടി പ്ലാറ്റഫോമുകളുടെ റൈറ്റ്സ് നല്‍കിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയില്‍ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ 235 കോടിയിലധികം രൂപ കളക്‌ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.