മസാല ബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി തോമസ് ഐസക് ഉള്‍പ്പെട്ട മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന് ബെഞ്ച് തള്ളി. തിരഞ്ഞെടുപ്പ് കഴിയും വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ലോക്സഭാ ഇലക്ഷന് കഴിഞ്ഞ സാഹചര്യത്തില്‍ ഹരജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന് ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
താന്‍ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്. കിഫ്ബി അധികാരപദവിയില്‍ ഇരുന്നത് മന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇ.ഡി വേട്ടയാടുന്നു എന്നാണ് ഐസക്കിന്റെയും സിപിഎമ്മിന്റെയും നിലപാട്.