പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) അറിയിച്ചു. അതേസമയം പ്രജ്വലിനെതിരെ പരാതി നൽകാൻ തങ്ങളെ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക പോലീസിനെതിരെ ഒരു യുവതി പരാതി നൽകിയിട്ടുണ്ടെന്ന് എൻസിഡബ്ല്യു അറിയിച്ചു.
പരാതി നൽകണമെന്ന് ഭീഷണിപ്പെടുത്തി പോലീസിന്റെ ഭാഗത്ത് നിന്നും നിരവധി കോളുകൾ വന്നിരുന്നതായി യുവതി പരാതിയിൽ പറഞ്ഞു. പോലീസിൽ നിന്ന് തനിക്കും കുടുംബത്തിനും സംരക്ഷണവും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസിൽ അതിജീവിതകളുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കാൻ സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് എൻസിഡബ്ല്യു അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ കർണാടക പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളും ഇരയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 700ലധികം സ്ത്രീകളുടെ വീഡിയോ പ്രജ്വലിന്റെ പക്കൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും അവയിൽ ഉൾപ്പെട്ടവർ ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസുമായി മുമ്പോട്ട് പോകുള്ളുവെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.