പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ശരത് ലാലിനാണ് സസ്‌പെഷന്‍ ലഭിച്ചത്. രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത് ലാല്‍ എന്ന പോലീസുകാരന്‍. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ കഴിഞ്ഞദിവസം കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി രാഹുലിനെ ഒളിച്ചു കടത്താൻ സഹായിച്ചതിന് രാജേഷിനെതിരെ ഐപിസി 212 വകുപ്പ് ചുമത്തിയിരുന്നു. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്
ഇരയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പോലീസിനോട് വെളിപ്പെടുത്തി. രാഹുലിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് സിങ്കപ്പൂര്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനാണ്.