സ്വവര്‍ഗാനുരാഗ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇറ്റാലിയന്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനത്തില്‍, സ്വവർഗസ്നേഹികളായ പുരുഷന്മാർ പൗരോഹിത്യപരിശീലനത്തിന് സെമിനാരിയില്‍ ചേരുന്നതിലുള്ള തന്റെ എതിർപ്പറിയിച്ചപ്പോഴാണ് മാർപാപ്പ അധിക്ഷേപകരമായ വാക്കുപയോഗിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മാര്‍പാപ്പയുടെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
”മാര്‍പാപ്പ ഒരിക്കലും സ്വവര്‍ഗാനുരാഗികളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പദപ്രയോഗത്തില്‍ അസ്വസ്ഥത തോന്നിയവരോട് അദ്ദേഹം ക്ഷമാപണം നടത്തുന്നു. പള്ളിയില്‍ എല്ലാവര്ക്കും ഇടമുണ്ട്. ആരും ഉപയോഗശൂന്യരല്ല. ആര്‍ക്കും അധിക പരിഗണനയുമില്ല. എല്ലാവരും ഒരിപോലെയാണെന്ന് മാര്‍പാപ്പ പല തവണ വ്യക്തമാക്കിയിട്ടുണ്ട്” എന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.