ലൈംഗികാതിക്രമ കേസ്; ദേവഗൗഡയുടെ അറിവോടെയാണ് പ്രജ്വൽ നാട് വിട്ടതെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ നാട് വിട്ടത് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അറിവോടെയായിരുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വല്‍ രേവണ്ണയുടെ എല്ലാ പദ്ധതികളും ദേവഗൗഡയ്ക്കറിയാമായിരുന്നു. പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ നടത്തിയ നീക്കങ്ങൾ എല്ലാം ഗൗഡയുടെ അറിവോടെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തി നിയമനടപടികള്‍ നേരിടണമെന്ന് ആവശ്യപ്പെട്ട് ചെറുമകന് ഗൗഡ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുത്തിയിരുന്നു.
ദേവഗൗഡയാണ് പ്രജ്വലിനെ നാട് വിടാൻ സഹായിച്ചത്. ഇപ്പോൾ നടത്തുന്ന പ്രകടനങ്ങളെല്ലാം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. കുടുംബത്തിന്റെ അറിവില്ലാതെ രേവണ്ണ നാടുവിടുമെന്ന് ആരും കരുതുന്നില്ലെന്ന് എന്നും അദ്ദേഹം പറഞ്ഞു.
പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേര്‍ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പീഡനം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഇരകളാരും നേരത്തെ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ 30ഓളം സ്ത്രീകളാണ് അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുന്നത്. സംരക്ഷണം ഉറപ്പുനല്‍കിയിട്ടും പരാതി നല്‍കാന്‍ ഇരകള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.