കർണാടകയിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പിലാക്കും.
വിജയശതമാനം വർധിപ്പിക്കാൻ ഇത്തവണ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് രണ്ടു തവണ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനും അവസരം നൽകും. എന്നാൽ, അടുത്ത വർഷം മൂന്നു പരീക്ഷകൾ നടത്തുന്നത് തുടരുമെങ്കിലും ഗ്രേസ് മാർക്ക് നൽകില്ല.-മന്ത്രി അറിയിച്ചു.