പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഭവേഷ് ഭിണ്ഡെയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഭവേഷ് ഭിണ്ഡെ ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനായി പത്തിലധികം പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിണ്ഡെക്കെതിരെ മുമ്പും പോലീസ് കേസെടുത്തിരുന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ഇയാളെ ഇന്ത്യൻ റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഘട്ട്കോപ്പാറിലെ പന്ത് നഗറിൽ അനധികൃതമായി 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് മേയ് 13നുണ്ടായ കനത്ത കാറ്റിലും മഴയിലും പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ള ബോർഡിന് തൂണുകളടക്കം 250 ടൺ ഭാരമുണ്ടായിരുന്നു. നൂറോളം പേരാണ് ബോർഡിനടിയിൽ കുടുങ്ങിയത്. അപകടത്തില്‍ 74 പേർക്ക് പരുക്കേറ്റിരുന്നു.