വിസ തട്ടിപ്പ്; ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ മൂന്നംഗസംഘം പിടിയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര്‍ മമ്പറം സ്വദേശി റിജുന്‍ എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ എന്നിവിടങ്ങളിലേക്ക് വര്‍ക്ക് വിസയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പു നടത്തിയിരുന്നത്.
വിസിറ്റിങ് വിസ നല്‍കിയും പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ന്യൂസീലന്‍ഡിലേക്ക് വിസിറ്റിങ് വിസ നല്‍കി വിദേശത്തെത്തുമ്പോള്‍ വര്‍ക്ക് വിസയാക്കി മാറ്റിത്തരാമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും 14 ലക്ഷം രൂപ ഇവര്‍ തട്ടിയിരുന്നു.ഇത് കൂടാതെ അര്‍മേനിയയിലേക്കെന്ന പേരില്‍ അഞ്ചുലക്ഷം രൂപ കൊച്ചി സ്വദേശിയില്‍ നിന്നും തട്ടിയിരുന്നു. പറ്റിക്കപ്പെട്ട ഇരുവരും നല്‍കിയ പരാതിയിലാണ് നിലവില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.നൂറോളം പേര്‍ക്ക് പണം നഷ്ടമായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
ഒളിവില്‍പോയ പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ചക്കരപ്പറമ്പില്‍ ഡ്രീമര്‍ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചര്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നവരാണ് പ്രതികള്‍. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.