യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പക്കെതിരെ എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കർണാടക ഹൈക്കോടതി. കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കേസിൽ സിഐഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
യെദിയൂരപ്പ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിൻ്റെ ബെഞ്ച് എതിർപ്പുകൾ ഫയൽ ചെയ്യാൻ പ്രോസിക്യൂഷന് അനുമതി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എതിർപ്പുകൾ ഫയൽ ചെയ്യാൻ സമയം തേടുകയും കുറ്റപത്രം സമർപ്പിച്ചതിനാൽ യെദിയൂരപ്പയുടെ ഹർജി നിലനിൽക്കില്ലെന്നും വാദിച്ചു.
ഈ വർഷം മാർച്ച് 14ന് രജിസ്റ്റർ ചെയ്ത കേസിൽ യെദിയൂരപ്പക്കെതിരെ ജൂൺ 13ന് ബെംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ ഇതിനെതിരെ യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 14ന് യെദിയൂരപ്പക്കെതിരായ അറസ്റ്റ് വാറന്റ് ഹൈക്കോടതി തടഞ്ഞിരുന്നു. യെദിയൂരപ്പയുടെ സഹായികളായ അരുൺ വൈ. എം., രുദ്രേഷ് എം., ജി മാരിസ്വാമി എന്നിവർക്കെതിരെയും സിഐഡി കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | HIGH COURT | BS YEDIYURAPPA
SUMMARY: Karnataka hc extends interim order restraining arrest of yediyurappa