രേണുകസ്വാമി കൊലക്കേസ്; അഞ്ച് പേർ കൂടി പിടിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയിൽ. ഇതോടെ കന്നഡ നടൻ ദർശൻ ഉൾപ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ കാറിന്‍റെ ഉടമ പുനീതും അറസ്റ്റിലായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നിർണായക തെളിവുകൾ നശിപ്പിച്ചതിനും കൊലപാതകത്തിന് സഹായിച്ചതിനും പുനീതിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഹേമന്ത്, രവി, ജഗദീഷ്, അനു കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഈ കേസുമായി ബന്ധപ്പെട്ട് ദർശനും കാമുകി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ജൂൺ 17 വരെ ഇവർ പോലീസ് കസ്‌റ്റഡിയിൽ തുടരും. പ്രതികളിൽ ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വര പറഞ്ഞു.
കേസില്‍ ആർക്കും ഒരു പരിഗണനയും ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിക്ഷ്‌പക്ഷമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എല്ലാ വ്യക്തികളെയും നിയമപ്രകാരം തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നടൻ ദർശന് പ്രത്യക പരിഗണനകള്‍ ലഭിച്ചുവെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി അഭിഭാഷകരുടെ സംഘം അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലെത്തി. 48 മണിക്കൂറിനുള്ളിൽ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കി ആരോപണവുമായി ബന്ധപ്പെട്ട വസ്‌തുതകൾ അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.
TAGS: DARSHAN THOOGUDEEPA| ARREST| BENGALURU UPDATES
SUMMARY: Five more arrested in renukaswamy murder case