പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍

പോലീസുകാർക്ക് മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാർഗനിർദേശങ്ങള്‍ നല്‍കും. പോലീസുകാർക്കിടയില്‍ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പോലീസില്‍ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്.
ഈ മാസം മാത്രം അഞ്ച് പേർ ആത്മഹത്യ ചെയ്തു. പോലീസുകാർക്കിടയില്‍ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. അതാത് സിറ്റി, ജില്ലാ പരിധികളില്‍ സപ്പോർട്ടിങ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് വകുപ്പിന്റെ നിർദേശം. ഇതോടെ കൊച്ചി സിറ്റി പോലീസും ആലപ്പുഴ ജില്ലാ പോലീസും കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.
ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നല്‍കുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗ നിർദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ജോലിസ്ഥലങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണ നല്‍കണം.
ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും അവർക്കാവശ്യമായ സഹായം നല്‍കുകയും വേണമെന്നാണ് നിർദേശം. ആലപ്പുഴയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ പോലീസ് മേധാവിയാണ്. കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ഐ.എം.എ പ്രതിനിധികളുമുണ്ട്. കൊച്ചിയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ഡെപ്യൂട്ടി കമ്മീഷണറാണ്.
TAGS: KERALA| POLICE| SUPPORT COMMITTEE|
SUMMARY: Supporting Committees to reduce the mental stress of policemen