പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പോലിസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ തളാപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പോലിസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. എആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം.
പ്രതിയെ സര്‍വ്വിസില്‍ നിന്നും സിറ്റി പോലിസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പെട്രോള്‍ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരന്‍ അനില്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.
തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പിൽ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു.
കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ അനില്‍കുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിൻറെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്.കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.
TAGS : KANNUR | POLICE | ARREST
SUMMARY : A policeman who tried to kill a petrol pump employee by a car has been arrested