മുഡ അഴിമതി ആരോപണം; പാർട്ടിയും, മന്ത്രിസഭയും സിദ്ധരാമയ്യക്കൊപ്പമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഭൂമി ഇടപാടിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ എതിർത്ത് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും സിദ്ദരാമയ്യയ്ക്കൊപ്പം നിൽക്കുകയാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള 14 സ്ഥലങ്ങൾ വകമാറ്റി സിദ്ധരാമയ്യ തന്റെ ഭാര്യയുടെ പേരിൽ 89.73 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു ആരോപണം. കർണാടക കോൺഗ്രസിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വം പൂർണമായും തനിക്കൊപ്പം നിൽക്കുന്നു എന്ന സമാധാനത്തിൽകൂടിയാണ് സിദ്ധരാമയ്യ.
കഴിഞ്ഞ ദിവസമാണ് കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സിദ്ധരാമയ്യയ്ക്കെതിരെയുള്ള അന്വേഷണനടപടികൾ തുടരാനുള്ള അനുമതി നൽകുന്നത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അസോസിയേഷന്റെ സ്ഥലമാണ് സിദ്ധരാമയ്യ ഭാര്യയുടെ പേരിൽ തട്ടിയെടുത്തത് എന്നാണ് പുറത്ത് വന്ന ആരോപണം. കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും നേതൃത്വം നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്തു. ഹരിയാനയിലും ജമ്മു കാശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതുകൊണ്ട് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നീക്കവും പാർട്ടി ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് വ്യക്തമാണ്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണം ഉയരുന്നത്. എന്നാൽ തൽസ്ഥാനത്ത് തുടരാമെന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ ദിവസം ആരോപണങ്ങൾക്ക് മറുപടിയായി കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞ വാക്കുകൾ സിദ്ധരാമയ്യയ്ക്കു നൽകുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ള മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന ബിജെപിയുടെ നീക്കം രാജ്യത്തെപാവപ്പെട്ടവരെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കാനുള്ള ശ്രമമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: The whole party and state stands by siddaramiah in scam, says dk shivakumar