സംസ്ഥാനത്ത് തിരുപ്പതി ലഡ്ഡു ഉപയോഗിക്കരുതെന്ന ആവശ്യവുമായി പുരോഹിതരുടെ ഫെഡറേഷൻ

ബെംഗളൂരു: സംസ്ഥാനത്ത് തിരുപ്പതി ലഡ്ഡു ഉപയോഗിക്കരുതെന്ന ആവശ്യവുമായി കർണാടക പുരോഹിതരുടെ ഫെഡറേഷൻ. തിരുമല ക്ഷേത്രത്തിൽ നൽകിയ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണിത്. പ്രസാദം തയ്യാറാക്കുന്ന നെയ്യിൽ മായം ചേർത്തെന്ന ആരോപണത്തിൽ വ്യക്തത ലഭിക്കുന്നതുവരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഫെഡറേഷൻ അറിയിച്ചു.
വിഷയത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഓൾ ഹിന്ദു ടെംപിൾ പ്രീസ്റ്റ്സ്, ആഗമിക, ഉപാധിവന്ത ഫെഡറേഷൻ ജനറൽ സെക്രട്ടറി കെഎസ്എൻ ദീക്ഷിത് പറഞ്ഞു.
ഗുരുതരമായ ആരോപണമാണ് തിരുപ്പതി പ്രസാദത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇത് പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്തുള്ള ആരും തിരുപ്പതി പ്രസാദം കഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണമെന്ന് മുസ്രായ് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മായം ചേർക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നത് വരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പൂജാരിമാരുടെ തീരുമാനം.
സംസ്ഥാനത്തെ എ, ബി കാറ്റഗറി ക്ഷേത്രങ്ങളിൽ നടക്കുന്ന കല്യാണോത്സവ പരിപാടികളിൽ തിരുപ്പതി ലഡ്ഡു കൊണ്ടുവന്ന് ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. എന്നാൽ എ, ബി വിഭാഗങ്ങളിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ തിരുപ്പതി ലഡ്ഡു ഉപയോഗിക്കില്ല. വിവാഹം, ഗൃഹപ്രവേശം, ഉപനയന ചടങ്ങുകൾ എന്നിവയ്ക്ക് തിരുപ്പതി ലഡു കൊണ്ടുവരരുതെന്നും ഭക്തരോട് നിർദേശിക്കുമെന്ന് ദീക്ഷിത് പറഞ്ഞു.
TAGS: KARNATAKA | TIRUPATI LADDU
SUMMARY: Not to use tirupati laddu in state says karnataka priests federation