ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻ വിഭാഗം മേധാവിയെ ഡി സി ബുക്സ് സസ്പെൻഡ് ചെയ്തു

കോട്ടയം:  സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി ജയരാജന്‍റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആഭ്യന്തര നടപടിയുമായി ഡി.സി ബുക്‌സ്. പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.

അന്വേഷണത്തിൻ്റെ ഭാഗമായി ഡി സി ബുക്സ് ഉടമ രവി ഡി സിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.

കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴിയെടുത്തത്.രണ്ട് മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. ഉച്ചക്ക് 12.30-നാണ് രവി എത്തിയത്. ഇ.പി. ജയരാജനുമായി ഡി.സി. ബുക്‌സിനു കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അതേസമയം ഇ.പി. ജയരാജന്റെ പരാതിയിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.

TAGS : |
SUMMARY : EP Jayarajan's Autobiography Controversy; DC Books has suspended the head of the publication division

No tags for this post.
Leave a comment
error: Content is protected !!