ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി. കെ. ശിവകുമാറിനെതിരെ സിബിഐ അന്വേഷണം പിൻവലിച്ച തീരുമാനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സിബിഐ അന്വേഷണം പിൻവലിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി എംഎൽഎ ബസൻഗൗഡ ആർ പാട്ടീൽ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചിരുന്നത്. വിഷയത്തിൽ സിബിഐ അപ്പീൽ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. അതേസമയം ശിവകുമാറിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഹർജിയിൽ മറുപടി നൽകാൻ സമയം തേടി.

എംഎൽഎയുടെ ഹർജിയിൽ സെപ്റ്റംബർ 17ന് സുപ്രീംകോടതി ശിവകുമാറിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.

നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും ഹൈക്കോടതിയെ സമീപിച്ചത്.

ഹർജികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.

TAGS: |
SUMMARY: SC adjourns plea against withdrawal of CBI consent for probe against K'taka deputy CM Shivakumar

No tags for this post.
Leave a comment
error: Content is protected !!