തമിഴ്നാട്ടിലെ ഉരുള്‍പൊട്ടല്‍; കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. 5 കുട്ടികളടക്കം 7 പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്താനാകാത്ത സാഹചര്യവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഏകദേശം 200 രക്ഷാപ്രവർത്തകരാണ് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി യന്ത്രസഹായമില്ലാതെ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പിന്നീട് ജെസിബികൾ എത്തിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.
കുന്നിടിഞ്ഞ് പ്രദേശത്തെ രണ്ട് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറകഷ്ണങ്ങളും മണ്ണും പതിച്ചിരുന്നു. ഈ വീടുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അതേസമയം തിരുവണ്ണാമലയിലെ മറ്റൊരിടത്തും ഉരുൾപൊട്ടലുണ്ടായി. ആദ്യത്തെ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്നും അൽപം മാറിയാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതെന്നും ആളപായമില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഫെംഗൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി.
സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കേരളത്തിലൂടെയുളള രണ്ടടക്കം 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
TAGS: NATIONAL | LANDSLIDE
SUMMARY: Seven dead bodies recovered in tamilnadu landslide