ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്‌ത്തി ഫ്ലഷ് അമർത്തി, നിറത്തിന്റെ പേരിൽ പരിഹാസം’; 15 കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്നെന്ന പരാതിയുമായി മാതാവ്

കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതം മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
തൃപ്പൂണിത്തുറയിൽ ജനുവരി 15നായിരുന്നു ദാരുണസംഭവം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മിഹിർ അഹമ്മദ് (15) ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. ചോറ്റാനിക്കരയ്‌ക്കടുത്ത് തിരുവാണിയൂരുള്ള ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഹിർ. കുട്ടിയെ സ്‌കൂൾ ബസിൽ വച്ച് സഹപാഠികൾ ക്രൂരമായി മർദിച്ചു. വാഷ്‌റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്‌ത്തിവച്ച് ഫ്ലഷ് അമർത്തി. തുടർന്നുണ്ടായ മാനസിക – ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇവർ സമൂഹ മാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ജനുവരി 15ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങൾ പുറംലോകം അറിയണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഇതിന് മുതിരുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചിട്ടുള്ളത്.
കുറിപ്പിന്റെ പൂർണരൂപം:
ഏറെ പ്രാധാന്യമുള്ള ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഈ പത്രകുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി 15 ന് എന്റെ കുടുംബത്തിൽ നടന്ന ദാരുണമായ ഒരു സംഭവത്തിന്റെ പിന്നാമ്പുറത്തുള്ള വിവരങ്ങൾ പുറം ലോകം അറിയണമെന്നും ഞങ്ങൾക്ക് നീതി ലഭിക്കാൻ പൊതു സമൂഹം കൂടെ നിൽക്കണമെന്നുമുള്ള ഉദ്ദേശത്തോടു കൂടിയാണ് ഇതിന് മുതിരുന്നത്.
റജ്ന പി എം എന്ന ഞാൻ വീട്ടമ്മയും ഒരു സംരംഭകയുമാണ്. 15 കാരനായ മിഹിറിന്റെ മാതാവായ ഞാൻ തൃപ്പൂണിത്തുറയിൽ സന്തുഷ്ടമായ രീതിയിൽ കുടുംബജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ പ്രസ്തുത ദിവസം എറണാകുളം ജില്ലയിലെ തിരുവാണിയൂറിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ പഠിക്കുന്ന എന്റെ മകൻ മിഹിർ സ്കൂളിൽ നിന്ന് താമസ സ്ഥലമായ തൃപ്പൂണിത്തുറയിലെ ചോയിസ് പാരഡൈസ് ലേക്ക് ഉച്ച കഴിഞ്ഞു തിരികെ വരുകയും അധികം വൈകാതെ കെട്ടിടത്തിന്റെ 26 ആം നിലയിൽ നിന്ന് താഴേക്ക് ചാടി തന്റെ ജീവനൊടുക്കുകയും ചെയ്തു.
സന്തുഷ്ടമായി മുന്നോട്ട് പോയിരുന്ന ഞങ്ങളുടെ കുടുംബത്തിന് ഈ സംഭവം ഏല്പിച്ച ആഘാതം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല ഇത്തരമൊരു ദൗർഭാഗ്യകരമായ തീരുമാനത്തിന് പിന്നിലെന്താണെന്ന് ഞങ്ങൾക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞാനും ഭർത്താവും ഇതേ പറ്റി വിശദമായി മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്.
മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി.
സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസ്റ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും കയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്.
ഇപ്പോഴും ഒരു പേര് കേട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രാകൃതമായ ഇത്തരം ചെയ്തികൾ അനുവദിക്കുന്നു എന്നതും അത് മൂലം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നതും അത്യധികം ഗൗരവമുള്ള കാര്യങ്ങളായി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അവൻ മരണപ്പെട്ട ശേഷവും അത് ആഘോഷിക്കുന്ന ക്രൂരതയിലേക്ക് ആ വിദ്യാർത്ഥിക്കൂട്ടം എത്തി എന്നത് നിസ്സാരമായ ഒന്നല്ല. ‘Fuck nigga he actually did' എന്ന് തുടങ്ങിയ മെസേജുകളിലൂടെ മരണം വരെ തിമർത്ത് ആഘോഷിച്ച ആ ക്രിമിനലുകളുകളുടെ മെസേജുകളിൽ നിന്ന് തന്നെ എത്രമാത്രം എന്റെ കുട്ടിയെ ജീവിച്ചിരിക്കുമ്പോൾ അവർ പ്രയാസപ്പെടുത്തിയിട്ടുണ്ടാകും എന്ന് വായിച്ചെടുക്കാൻ കഴിയും.
ജീവനൊടുക്കിയ ആ ദിവസം പോലും ക്രൂരമായ പീഡനങ്ങളും അവൻ ഇരയായിരുന്നു എന്ന് ചാറ്റുകളിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. അത് വ്യക്തമാക്കുന്ന ചില സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം ഒരു ഉദാഹരണം എന്നോണം പുറത്ത് വിടുന്നുണ്ട്. അവരുടെ മെസേജുകളെല്ലാം മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ശരിയാം വണ്ണം പുറത്ത് വരേണ്ടതും ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്.
സ്കൂൾ അധികൃതരോട് ഈ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങൾ പുറം ലോകം അറിയുമ്പോൾ അവരുടെ സൽപേര് നഷ്ടപ്പെടാതിരിക്കാനുള്ള ആശങ്കയിലാണ് അവർ എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് . അവർക്ക് പോലീസിൽ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന തരത്തിലുള്ള സമീപനം ഞങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെയുള്ള മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.
ഈ മരണത്തിന്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണമെന്ന് ആഗ്രഹിച്ച അവന്റെ ചില സഹപാഠികൾ ചേർന്ന് ആരംഭിച്ച ‘justice for Mihir' എന്ന പേരിലെ ഇൻസ്റ്റാഗ്രാം പേജും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും ഏതോ സമ്മർദ്ദ ഫലമായിട്ടായിയിരിക്കണം എന്ന് ഞങ്ങൾ സംശയിക്കുന്നു.സത്യം മൂടിവെക്കാൻ ഏത് ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലും പൊതു സമൂഹവും മാധ്യമങ്ങളും അവരുടെ ബാധ്യത നിർവ്വഹിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്.
എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പരാതി ഇതിനകം പോലീസിൽ നൽകിയിട്ടുണ്ട്. ഇതിൽ കൂടാതെ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡി. ജി. പി ക്കും കൂടുതൽ വിശദമായി കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരാതിയും നൽകിയിട്ടുണ്ട്. തൃപ്പൂണിത്തൂറ ഹിൽ പോലീസ് സ്റ്റേഷനിൽ 42/2025 എന്ന നമ്പറിലാണ് FIR രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് എന്റെ മകൻ മുൻപ് പഠിച്ചിരുന്ന കൊച്ചി gems school ന്റെ വൈസ് പ്രിൻസിപ്പളിൽ നിന്ന് അവൻ നേരിട്ട മാനസിക പീഡനത്തെ സംബന്ധിച്ചും ഞങ്ങൾ ബാലാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം വിശദമായ പരാതി നൽകിയിട്ടുള്ള കാര്യം കൂടി സൂചിപ്പിക്കുകയാണ്.
എന്റെ പ്രിയപ്പെട്ട മകന്റെ ജീവൻ അപഹരിച്ച കേസിലെ മുഴുവൻ പ്രതികളെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകണം എന്നതാണ് ഒരു മാതാവ് എന്ന നിലയിൽ എന്റെ ആവശ്യം. അതിനു വേണ്ടി സാധ്യമായ എല്ലാ നിയമ പോരാട്ടവും നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. നിയമത്തിലും സംവിധാനത്തിലും ഞാൻ പൂർണ്ണമായും വിശ്വാസം അർപ്പിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിക്കാൻ വേണ്ടിയും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുമായി ഒപ്പം മാധ്യമ സമൂഹവും പൊതു സമൂഹവും ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടാകും എന്ന വിശ്വാസവും പ്രത്യാശയും എനിക്കുണ്ട്. അത് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സമൂഹത്തിൽ സ്വാഭാവികമായ ജീവിതം എല്ലാവർക്കും സാധ്യമാകേണ്ടതുണ്ട്. ഇതിനെതിരായി വരുന്ന ഇത്തരം ക്രിമിനൽ ചെയ്തികൾക്ക് നേരെ യാതൊരു ആനുകൂല്യവും നൽകാതെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് ദോഷം ചെയ്യും. മാത്രമല്ല അത് പുതിയ തലമുറക്ക് കൊടുക്കുന്ന സന്ദേശവും വളരെ അപകടകരമായിരിക്കും.
മിഹിർ എന്ന പതിനഞ്ചുകാരന്റെ മാതാവ് എന്നതിനപ്പുറം അവനെ പോലുള്ള പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാൻ ശബ്ദിക്കുന്നത് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അവന്റെ മരണം ദൗർഭാഗ്യകരമാണെങ്കിലും അത് ഒട്ടേറെ ജീവിതങ്ങളെ രക്ഷപ്പെടുത്താൻ കാരണമാകുന്ന ഒന്നാകും എന്നാണ് പ്രതീക്ഷ. അതിന് വേണ്ടി ഏതറ്റം വരെയും നിയമപോരാട്ടത്തിന് ഞാൻ ഒരുക്കമാണ്. നമ്മുടെ പുതിയ തലമുറക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്‌കൂൾ. ഇതുവരെ കുടുംബം റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിർ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്‌കൂൾ വിശദീകരിക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നാണ് മനേജ്‌മെന്റ് നിലപാടെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
TAGS : RAGGING
SUMMARY : 15-year-old commits suicide after jumping from flat, mother alleges ragging



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.