പ്രിയങ്കാ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി : വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ് രമേശ് ബുധൂരി. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കുകയാണെന്ന് രമേഷ് ബുധൂരി പറഞ്ഞു. പല നേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാത്തവർ ഇന്ന് എതിർപ്പ് ഉയർത്തുന്നു. താൻ സ്ത്രീകളെ ബഹുമാനിക്കുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ബുധൂരി പറഞ്ഞു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഖേദപ്രകടനം.
തിരഞ്ഞെടുപ്പിൽ ജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മൃദുലമാക്കും എന്നായിരുന്നു രമേഷ് ബുധൂരിയുടെ വിവാദ പരാമർശം. ഡൽഹി കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് രമേശ് ബിധുരി. പ്രസ്താവന വിവാദമായതിന് പിന്നാലെ ബുധൂരി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് നേരത്തെ പറഞ്ഞത്. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബിജെപി സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ സംഭവത്തില്‍ പ്രതികരിച്ചു. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. ബുധൂരി യുടെ വാക്കുകൾ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും സുപ്രിയ ശ്രീനതെ വിമർശിച്ചു.
<BR>
TAGS : PRIYANKA GANDHI
SUMMARY : BJP leader expresses regret over controversial remark against Priyanka Gandhi