വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി
മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി വീതം പിഴയൊടുക്കണം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇന്ത്യയുടെ വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനാണ് ബി.ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ഇ.ഡി. പിഴയിട്ടത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ബി.ബി.സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിർദേശമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.
2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
TAGS : ENFORCEMENT DIRECTORATE
SUMMARY : ED fines BBC India Rs 3.44 crore for violating foreign exchange rules