പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റു വഴികൾ ഉണ്ട്; ശശി തരൂർ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് താക്കീതുമായി ശശി തരൂർ എംപി. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോട് കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം. പരിശ്രമിച്ചില്ലെങ്കില്‍ കേരളത്തില്‍ മൂന്നാമത്തെ തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകൾ നേടാൻ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂർ പറയുന്നു. ഘടകകക്ഷികൾ തൃപ്തരല്ല. എന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. പല ഏജൻസികൾ നടത്തിയ സർവേകളിലും നേതൃപദവിക്ക് താൻ യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടിയിലെത്തിയത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ട്. താൻ എഴുത്തുകാരനാണ്, പ്രസംഗിക്കാനുളള കഴിവുണ്ട്,നാല് തവണയായി തിരുവനന്തപുരത്ത് ജയിക്കുന്നുണ്ട്. ഇത് കോൺഗ്രസിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളെ കൂടാതെ കൂടുതൽ വോട്ടുകൾ സമാഹരിച്ചതുകൊണ്ടാണ്. പാർട്ടിക്കപ്പുറമുളള തന്റെ അഭിപ്രായപ്രകടനങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അതാണ് തുടർ വിജയത്തിലൂടെ മനസിലാക്കുന്നത്'- ശശി തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ അഭിനന്ദിച്ച് ശശി തരൂർ ഇതേ മാധ്യമത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിൽ ശശി തരൂരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം വീണ്ടും പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുളള ചോദ്യങ്ങൾക്ക് ശശി തരൂർ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
TAGS : SASHI THAROOR | CONGRESS
SUMMARY : If the party does not want my services, there are other options ahead: Shashi Tharoor