ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ബെംഗളൂരു: ഹിമാചൽ പ്രദേശ് കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. ബെംഗളൂരുവിലെ വിജയനഗർ സ്വദേശിയായ വർഷിണിയാണ് മരിച്ചത്. കുളു ജില്ലയിലെ മണികരൺ സ്വദേശിയായ റീന, നേപ്പാളി വംശജയായ സമീർ ഗുരുങ് എന്നിവരുൾപ്പെടെ ആറ് പേരാണ് മരിച്ചത്.
ബെംഗളൂരുവിലെ വിജയനഗർ സ്വദേശിയായ രമേശ് ബാബു (53), രമേശ് ബാബുവിന്റെ ഭാര്യ പല്ലവി രമേശ് (49), രമേശ് ബാബുവിന്റെ മകൻ ഭാർഗവ് (24), അസമിലെ എൽ.കെ. പാതിൽ താമസിക്കുന്ന തുമ്പ ആചാര്യ (40), ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള പരച്ചി (23) എന്നിവർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന 12ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരിച്ച ബെംഗളൂരു സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
TAGS: LANDSLIDE | KULU
SUMMARY: Bengaluru woman among 6 dead, family of three among 7 injured as tree falls in HP's Manikaran