വിവാദങ്ങൾക്കിടയില്‍ ബോക്സ് ഓഫീസ് കുതിപ്പിലേക്ക് ‘എമ്പുരാൻ’

കൊച്ചി: വിവാദങ്ങൾക്കിടയില്‍ ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറി പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. പ്രദർശനം നടക്കുന്ന മിക്ക തിയറ്ററുകളിലും ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പല തിയറ്ററുകളിലും മാരത്തോൺ ഷോകളാണ് ഏർപ്പെടുത്തിയിങ്കുന്നത്. ചിത്രം റിലീസായ ഇന്നലെ 14 കോടി രൂപയായിരുന്നു കളക്ഷനെന്ന് ട്രാക്കർമാർ പറയുന്നു. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടാം ദിനമായ ഇന്ന് ഇതുവരെ 7.06 കോടി രൂപയാണ് കളക്ഷൻ നേടിയത്.

ലോകമാകെയുള്ള മലയാളി പ്രേക്ഷകരെ ആവേശത്തിരയിലേറ്റി വൻ ഹൈപ്പിലായിരുന്നു എമ്പുരാൻ ഇന്നലെ പ്രദര്‍ശനത്തിനെത്തിയത്. രാവിലെ ആറിനാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ആരാധകർ ഓരോ തിയറ്ററിന് മുമ്പിലും ഒരുക്കിയത്.

ഒരു മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ എമ്പുരാൻ നേടിയതായി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഇത് സാധ്യമാക്കിയതിന് എല്ലാവർക്കും ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം കൂടി ചേർത്തു.

നിലവിൽ മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം. 20 കോടി രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ആദ്യദിന കളക്ഷൻ അതേസമയം എമ്പുരാൻ ഇന്ത്യയിൽ നിന്ന് മാത്രം 22 കോടി രൂപ സ്വന്തമാക്കി വേൾഡ് വൈഡ് കളക്ഷൻ കൂടി പരിഗണിക്കുമ്പോൾ 50 കോടി കടന്നിരിക്കാം എന്നാണ് വിലയിരുത്തൽ. പ്രീ സെയില്‍ ബിസിനസ്സിൽ നിന്ന് മാത്രം ചിത്രം 80 കോടി നേടിയതായി നേരത്തെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ ഗുജറാത്തിലെ മുസ്ലീം വംശഹത്യയെ കുറിച്ച് ചിത്രം പറയുന്നുണ്ട്. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലര്‍ അഭിപ്രായം പങ്കുവെച്ചത്.  ഇക്കാലത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ചെറിയ ധൈര്യം പോരന്നും പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ആന്റണി പെരുമ്പാവൂരുമടക്കം എല്ലാ അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയില്‍ തിരക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്നു.

രാജ്യത്തെ തന്നെ വന്‍കിട സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

TAGS : |
SUMMARY : ‘Empuran' to box office surge despite controversies

No tags for this post.
Leave a comment
error: Content is protected !!