ലഹരിയുടെ വേരറുക്കണം, കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാൻ സ്കൂളില്‍ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങള്‍ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികള്‍ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങള്‍കൊണ്ട് കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വച്ചത്. കാലം മാറിയതിന് അനുസരിച്ച് പാഠ്യപദ്ധതിയിലെ മാറ്റത്തില്‍ തുടങ്ങി രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഇടപെടലുകളിലുണ്ടാകേണ്ട മാറ്റം വരെ പ്രതിപാദിച്ചായിരുന്നു പ്രസംഗം.
‘കുട്ടികള്‍ മുറിയില്‍ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇത് കുട്ടികളുടെ മനസിനെ സ്വാധീനിക്കും. മയക്കുമരുന്ന് ഏജന്റുമാര്‍ കുട്ടികളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി മയക്കുമരുന്ന് ഏജന്റുമാര്‍ മാറുകയാണ്. പല കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുകയാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവിയായി കുട്ടി മാറുന്നു. വയലന്‍സിന്റെ സ്വാധീനം കുട്ടികളില്‍ കൂടുന്നു. അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു പദ്ധതി പല തലത്തില്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്'- മുഖ്യമന്ത്രി പറയുന്നു.
TAGS : PINARAY VIJAYAN
SUMMARY : Zumba dance is needed in schools to reduce children's stress: Chief Minister