പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

ഐപിഒയിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേരില്‍ ചെറിയൊരു മാറ്റം. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്' എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്' എന്നായാണ് മാറുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്.

പേര് മാറ്റത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം നല്‍കിയിട്ടുണ്ട്. വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള 1,200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണ്‍പേ ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന്റെ പാതയിലാണ്. ബെംഗളൂരു ആസ്ഥാനമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. പേരുമാറ്റം പക്ഷെ, കമ്പനിയുടെ പ്രവര്‍ത്തന രീതികളെയോ ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങളെയോ ബാധിക്കില്ല.

അതേസമയം കമ്പനിയുടെ പേര്മാറ്റം പ്രവര്‍ത്തനരീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് കമ്പനിയുടെ പേര് മാറ്റത്തിന് പിന്നില്‍. എന്നാല്‍ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

നേരത്തെ കോടികളുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്പനിയുടെ പ്രവര്‍ത്തനം സിംഗപ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോണ്‍പേക്ക് ഉള്ളത്.

TAGS :
SUMMARY : PhonePe changes name

No tags for this post.
Leave a comment
error: Content is protected !!