കണ്ണട പൊട്ടിച്ചു എന്നത് സത്യം; വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: മുൻ മനേജരെ മർദ്ദിച്ചുവെന്ന കേസില്‍ ആദ്യമായി പ്രതികരിച്ച്‌ നടൻ ഉണ്ണി മുകുന്ദൻ. നരിവേട്ട സിനിമയെ പ്രശംസിച്ചതിന്റെ പേരില്‍ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് പ്രമോഷൻ കണ്‍സല്‍ട്ടന്റ് മാനേജരായ വിപിൻ കുമാർ പോലീസില്‍ പരാതി നല്‍കിയത്.

മാർക്കോയ്ക്കുശേഷം ചെയ്ത ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ട നിരാശയിലായിരുന്നു നടനെന്നും അതിന്റെ ഫ്രസ്ട്രേഷനാണ് തന്നോട് തീർത്തതെന്നുമാണ് വിപിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. എന്നാല്‍ പരാതിക്കാരനെ താൻ മർദ്ദിച്ചിട്ടില്ലെന്നും വർഷങ്ങളായി കൂടെ നിന്ന ഒരാള്‍ തന്നേ കുറിച്ച്‌ അപവാദം പ്രചരിപ്പിച്ചപ്പോള്‍ അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് നടൻ പറഞ്ഞു.

വിപിനുമായി സംസാരിക്കുമ്പോൾ തങ്ങളുടെ പെതു സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും സിസിടിവി ഉള്ള സ്ഥലത്ത് വെച്ചാണ് മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വിപിൻ ധരിച്ചിരുന്ന കണ്ണട പൊട്ടിച്ചുവെന്നത് സത്യമാണെന്നും നടൻ സമ്മതിച്ചു. വിപിന്റെ ഭാഗത്ത് നിന്നും എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായി.

വർഷങ്ങളായി കൂടെ നിന്ന ഒരാള്‍ പെട്ടെന്ന് നമുക്കെതിരെ തിരിയുമ്ബോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. ‘മേപ്പടിയാൻ' സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച്‌ നിങ്ങള്‍ നേരിട്ടു കണ്ട് ഈ പ്രശ്നം പരിഹരിക്കാൻ പറഞ്ഞു. ഇത്രയും വർഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാള്‍ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

ആ സമയത്ത് ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും അവിടെ ഉണ്ടായിരുന്നു. ബേസ്മെന്റ് പാര്‍ക്കിങ്ങില്‍ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. എന്തിനാണ് എന്നെക്കുറിച്ച്‌ മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിന് വ്യക്തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. നേരത്തെ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയ വ്യക്തി എന്റെ മുന്നില്‍ ഭാവമാറ്റമില്ലാതെ നിന്നെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

കണ്ണില്‍ നോക്കി സംസാരിക്കാൻ പോലും അയാള്‍ക്കായില്ല. എന്തിനാണ് വിപിൻ ഇങ്ങനെ പെരുമാറുന്നതെന്ന് വിഷ്ണു ഉണ്ണിത്താനോട് ഞാൻ ചോദിക്കുന്നുമുണ്ട്. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

നരിവേട്ട സിനിമക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപഗണ്ടയാണ്. ഞാൻ ടൊവിനോയെ വിളിച്ച്‌ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. ഇതുപോലുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

TAGS :
SUMMARY : Unni Mukundan says he didn't beat up Vipin

No tags for this post.
Leave a comment
error: Content is protected !!