മാനേജരെ മർദിച്ച കേസ്; മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ. എറണാകുളം ജില്ല കോടതിയിലാണ് ഹരജി നൽകിയത്.ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. സിസടിവി കാമറയുള്ളിടത്താണ് സംഭവം നടന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി സുഹൃത്തിനെ പോലെ കൂടെ നടന്നയാള്‍ തന്നെകുറിച്ച് അപവാദം പറഞ്ഞു നടന്നത് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ചോദിക്കുമ്പോൾ തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

മാനേജർ വിപിൻ കുമാറിന്‍റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പരാതിയിൽ പറയുന്നത്. കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിന്‍റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.


TAGS : ,
SUMMARY : Actor Unni Mukundan seeks anticipatory bail in manager assault case

No tags for this post.
Leave a comment
error: Content is protected !!