‘തെളിവുകള്‍ നല്‍കൂ, അന്വേഷിക്കാം’; ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജെസ്‌നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. അതിനുള്ള തെളിവുകള്‍ ജെസ്‌നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ജെസ്‌നയുടെ അച്ഛനോട് കോടതി നിര്‍ദേശിച്ചു. ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതുപോലും വ്യക്തമാക്കാതെയുള്ള സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹര്‍ജിയില്‍ ജെസ്‌നയുടെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നത്.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറുമാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയില്‍ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്.
പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. കൂടാതെ ജെസ്‌നയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രഹസ്യമായി വ്യാഴാഴ്ച ദിവസം പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്നു. ജെസ്‌നയെ കാണാതായശേഷം വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിരുന്നുവെന്നും ജെസ്‌നയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങളൊന്നും സിബിഐ വിശദമായി അന്വേഷിച്ചില്ലെന്നാണ് ജെസ്‌നയുടെ അച്ഛന്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുടെ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ ജെസ്‌നയുടെ പിതാവിനോട് നിര്‍ദേശിച്ച കോടതി, കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. നേരത്തെ ജെസ്‌ന തിരോധാനത്തില്‍ എല്ലാക്കാര്യങ്ങളും വിശദമായി അന്വേഷിച്ചിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.
The post ‘തെളിവുകള്‍ നല്‍കൂ, അന്വേഷിക്കാം’; ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here