കള്ളനോട്ട്; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് മലയാളി യുവാക്കൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പ്രസിദ്, മുഹമ്മദ് അഫ്നാസ്, കാസറഗോഡ് സ്വദേശി നൂറുദ്ധീൻ അൻവർ, കർണാടക സ്വദേശി ഹുസൈൻ, ഇയാളുടെ സഹായി എന്നിവരാണ് അറസ്റ്റിലായത്. ഹുസൈൻ നഗരത്തിൽ ഗ്രാനൈറ്റ് വിൽപന നടത്തിവരികയായിരുന്നു. അടുത്തിടെ ഇയാൾ കള്ളനോട്ടുകൾ കൈമാറ്റം ചെയ്യാൻ ബാങ്കിലേക്ക് പോയതോടെയാണ് സംഭവം പുറത്താകുന്നത്.
ബെംഗളൂരുവിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഫീസിൽ പോയി 24.8 ലക്ഷം രൂപ മൂല്യമുള്ള കള്ളനോട്ടുകൾ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കള്ളനോട്ടുകൾ തിരിച്ചറിഞ്ഞ ബാങ്കിലെ അസിസ്റ്റൻ്റ് ജനറൽ മാനേജർ (എജിഎം) ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഹുസൈനെ ചോദ്യം ചെയ്തതിൽ നിന്നാണ് മലയാളികളാണ് പ്രസിദിനും മറ്റുള്ളവർക്കും സംഭവത്തിലുള്ള പങ്ക് വെളിപ്പെട്ടത്. ഹുസൈന് വൻതോതിൽ കള്ളനോട്ടുകൾ നൽകിയ പ്രസീദ് ആണ്. ഹുസൈനിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രാനൈറ്റ് വാങ്ങുകയും 2,000 രൂപ മുഖവിലയുള്ള 24.8 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇയാൾ നൽകുകയും ചെയ്തിരുന്നു.
അതേസമയം കേസിലെ മുഖ്യസൂത്രധാരൻ കാസറഗോഡ് സ്വദേശി പ്രയാസ് ആണെന്നും, ഇയാളെ മറ്റൊരു കേസിൽ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റി പോലീസ് പറഞ്ഞു. കേരളത്തിൽ പ്രിൻ്റിംഗ് പ്രസ് നടത്തുന്ന ശരത് എന്നയാളാണ് നോട്ടുകൾ അച്ചടിക്കുന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru police bust counterfeit currency racket