ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഹാസൻ കണ്ടാലിക്കടുത്ത് ദേശീയ പാത 75 ൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാരഹള്ളി സ്വദേശികളായ നാരായണപ്പ, സുനന്ദ, രവികുമാർ, നേത്ര, ചേതൻ, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാകേഷ് ആയിരുന്നു വാഹനമോടിച്ചിരുന്നത്.
കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടുകാർ ടൊയോട്ട എറ്റിയോസ് കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തെ പാതയിലേക്ക് മറിഞ്ഞ് കണ്ടെയ്‌നർ ട്രക്കിൽ ഇടിക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തകർന്ന കാറിൽ നിന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.