ബെംഗളൂരു: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി. പവർ ടിവിയുടെ സംപ്രേക്ഷണമാണ് തടഞ്ഞത്. വാർത്താ പ്രക്ഷേപണത്തിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടിവിച്ചത്. ഇതോടെ വ്യാഴാഴ്ച പവർ ടിവി സംപ്രേക്ഷണം അവസാനിപ്പിച്ചു.
ജെഡിഎസ് എംഎൽസി എച്ച്.എം.രമേശ് ഗൗഡ, ഐപിഎസ് ഉദ്യോഗസ്ഥനായ ബി.ആർ രവികാന്തേ ഗൗഡ എന്നിവർ നൽകിയ രണ്ട് വ്യത്യസ്ത പരാതികളിലാണ് ചാനലിനെതിരായ നടപടി. സംപ്രേക്ഷണത്തിന് ആവശ്യമായ ലൈസൻസ് ഇല്ലെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പ്രക്ഷേപണം നിർത്തിവയ്ക്കാൻ ഏപ്രിലിൽ കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇത് പാലിക്കുന്നതിൽ ചാനൽ ഓപ്പറേറ്റർമാരായ പവർ സ്മാർട്ട് മീഡിയ പ്രൈവറ്റ് ലിമിറ്റഡും, മിറ്റ്‌കോൺ ഇൻഫ്രാപ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡും പരാജയപ്പെട്ടുവെന്ന് ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു. പവർ സ്മാർട്ട് മീഡിയയ്ക്കും മിറ്റ്കോൺ ഇൻഫ്രാപ്രോജക്ട്സിനുമെതിരായ നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ ഒമ്പത് വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് കോടതി അറിയിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc restrains power tv from broadcasting