സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ച് വരുന്ന ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 കാരനായ ഗിരീഷ് സാവന്ത് 20 കാരിയായ അഞ്ജലി അംബിഗറെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 18 ന് ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിൽ വിദ്യാർഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അഞ്ജലിയും കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നതിനാൽ എന്താണ് ഇതിന് കാരണമാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ ഹുബ്ബള്ളിയിലേക്ക് അയക്കുന്നുണ്ടെന്നും സാധ്യമെങ്കിൽ താനും അവിടെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്നും ഭരണത്തിലുള്ള പിടി നഷ്‌ടപ്പെട്ടെന്നും ആരോപിച്ച് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് ആരോപിച്ച് സിദ്ധരാമയ്യയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.