ബെംഗളൂരു: വേനൽ രൂക്ഷമായതോടെ ബെംഗളൂരുവിലെ എണ്ണൂറോളം തടാകങ്ങളിൽ 125 എണ്ണം വറ്റിയതായി ബിബിഎംപി. 25 തടാകങ്ങൾ കൂടി വരൾച്ചയുടെ വക്കിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തമായ മഴ പെയ്താൽ മാത്രമേ ഇവ സംരക്ഷിക്കാനാകും. വറ്റിവരണ്ട 125 തടാകങ്ങളിൽ 100 എണ്ണം ബെംഗളൂരു അർബൻ ജില്ലയിലും 25 എണ്ണം ബിബിഎംപി പരിധിയിലുമാണ്. ചില തടാകങ്ങൾ ഒറ്റ ദിവസം കൊണ്ടാണ് വറ്റിവരണ്ടുപോകുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ബിബിഎംപിയുടെ പരിധിയിലുള്ള 184 തടാകങ്ങളിൽ 50 എണ്ണത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
കോറമംഗല -ചല്ലഘട്ട, ഹെബ്ബാൾ-നാഗവാര വാലി പദ്ധതികളാണ് തടാകങ്ങൾ വറ്റാൻ പ്രധാന കാരണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. നല്ലൂരഹള്ളി തടാകം, വൈറ്റ്ഫീൽഡിന് സമീപമുള്ള തടാകം, വിഭൂതിപുര തടാകം തുടങ്ങിയവയാണ് വരണ്ടത്.
ബെംഗളൂരുവിൻ്റെ ഹൃദയഭാഗത്തുള്ള സാങ്കി ടാങ്ക് പെട്ടെന്ന് വറ്റിവരളുന്ന തടാകങ്ങളുടെ കൂട്ടത്തിലാണ്. നഗരത്തിലെ ബിഡബ്ല്യൂഎസ്എസ്ബി ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് 15 തടാകങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഴ തുടർന്നില്ലെങ്കിൽ കൂടുതൽ തടാകങ്ങൾ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കാനാണ് ബിഡബ്ല്യൂഎസ്എസ്ബി പദ്ധതിയിടുന്നത്.