കോട്ടയം: ബസിൽ ഛർദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം. കോട്ടയം ആർ.ടി.ഒ-ക്കാണ് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദേശം നൽകിയത്. നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.
മേയ് 15ന് മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലെ ജീവനക്കാരിൽ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദിച്ചു. തുടർന്ന് ഡ്രൈവർ തുണി നൽകുകയും യുവതിയെ കൊണ്ട് ചർദി തുടപ്പിക്കുകയുമായിരുന്നു.