ആര്‍ആല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം

ആർഎല്‍വി രാമകൃഷ്ണനെ ജാതിപരമായി അധിക്ഷേപിച്ച കേസില്‍ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തില്‍ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നല്‍കി.
സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയില്‍ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനില്‍ക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ വാദിച്ചു.
പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷനായിരിക്കണം, ചിലരുണ്ട് കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റ തള്ള പോലും സഹിക്കില്ല തുടങ്ങി സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രാമകൃഷ്ണൻ പരാതി നല്‍കുകയായിരുന്നു. സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായിട്ടും ഇത് പിൻവലിക്കാൻ സത്യഭാമ തയാറായില്ല.