ഇറാനിൽ വൃക്ക കച്ചവടത്തിന് എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

കൊച്ചി: വൃക്ക കച്ചവടത്തിനായി ഇരുപത് പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മലയാളിയെന്നും നെടുമ്പാശേരിയില്‍ പിടിയിലായ പ്രതി തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസറിന്റെ മൊഴി. 19 പേര് ഉത്തരേന്ത്യക്കാരായിരുന്നു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ കേന്ദ്രമെന്നും കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായ തൃശൂർ സ്വദേശി സാബിത്തിന്റെ മൊഴിയിലുണ്ട്.
തന്റെ 25-ാമത്തെ വയസിലാണ് സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്. സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെ ഏജൻ്റാകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു. വ്യാജ ആധാർകാർഡും പാസ്പോർട്ടും നിർമിച്ച് ആൾമാറാട്ടം നടത്തിയാണ് അവയവം വിൽക്കാനുള്ളവരെ ഇറാനിലേക്കു കടത്തിയത്. ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയാണ് സാബിത്ത് ഇരകളെ കണ്ടെത്തുന്നത്. പക്ഷേ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്കി കബളിപ്പിച്ച് തിരികെ എത്തിക്കുന്നതാണ് രീതി.
വിദേശത്തേക്കു പോകാനെത്തിയ സാബിത്തിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചന പിന്തുടർന്നാണു കസ്റ്റഡിയിലെടുത്തത്. താന്‍ ഇടനിലക്കാരന് മാത്രമാണെന്നും മുഖ്യ കണ്ണികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള വിശദമായ ചോദ്യം ചെയ്യല്‍ നടക്കുക. എന്‍ഐഎ അടക്കമുള്ള മറ്റു കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.