മലിനജലം കുടിച്ചതിന് പിന്നാലെ മൈസുരുവിൽ 24കാരൻ മരിച്ചു; നിരവധി പേര്‍ ചികിത്സയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു. കുട്ടികള്‍ അടക്കം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസുരുവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കെ. സലുണ്ടി ഗ്രാമത്തിലാണ് സംഭവം. കനകരാജ് എന്ന 24 കാരനാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കനകരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിലും വയറുവേദനയും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് കനകരാജ് മരിച്ചത്. നിരവധിപ്പേരാണ് സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്.
ആശുപത്രിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമാക്കി. ജലം മലിനമായതിന്റെ കാരണം കണ്ടെത്താനും പരിഹാരം കാണാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.