അവസാനഘട്ട വോട്ട് ഇന്ന്; 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്, എക്‌സിറ്റ് ഫലം വൈകിട്ട് ആറിന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് ശനിയാഴ്ച 57 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. ഏഴാം ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഏക ലോക്സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ്. 904 സ്ഥാനാർത്ഥികളാണ് ഏഴാംഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് ( 13 വീതം ), ബംഗാൾ ( 9 ), ബീഹാർ ( 8 ), ഒഡീഷ ( 6 ), ഹിമാചൽ പ്രദേശ് ( 4 ), ജാർഖണ്ഡ് ( 3 ), ചണ്ഡീഗഡ് ( 1 ), നിയമസഭ : ഒഡീഷയിലെ 42 സീറ്റ് എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ കണക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബിൽ നിന്ന് ജനവിധി തേടുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ അൻഷൂൾ അവി ജിത്ത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഹിമാചൽപ്രദേശിലെ മാണ്ടി ലോക്സഭാ മണ്ഡലത്തിൽ കങ്കണാ റണാവത്ത് കോൺഗ്രസിലെ വിക്രമാദിത്യ സിംഗിനെ നേരിടുന്നു. ഹിമാചൽപ്രദേശിലെ ഹാമീർ പൂർ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് സിംഗ് താക്കൂർ ജനവിധി തേടുന്നത്.
വോട്ടിംഗ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് ഫലങ്ങൾ പുറത്തുവരും. ചൊവ്വാഴ്ച വോട്ടെണ്ണുന്നതോടെ രാജ്യം ഉറ്റുനോക്കുന്ന 18ാം ലോക്സഭയുടെ ജനവിധി അറിയും.