ഞാൻ രാജരാജേശ്വരി ദേവിയുടെ ഭക്തൻ;’ തന്റെ വാക്കുകൾ വളച്ചൊടിച്ചു

ബെംഗളൂരു: കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഡികെ ശിവകുമാർ. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ നടന്നുവെന്നല്ല പറഞ്ഞതെന്നും ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെ സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ രാജരാജേശ്വരീ ദേവിയുടെ വലിയ വിശ്വാസിയാണെന്നും തന്റെ വാക്കുകളെ ദുർവാഖ്യാനം ചെയ്യുകയാണെന്നും ശിവകുമാർ സാമൂഹ്യമാധ്യമമായ എക്സിലൂടെ പറഞ്ഞു. ശിവകുമാറിന്റെ പ്രസ്താവന കേരളത്തിൽ വിവാദമായതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ശത്രുസംഹാരപൂജ നടന്നത് രാജരാജേശ്വരക്ഷേത്രത്തിൽ അല്ല എന്ന് അറിയാമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ഡികെ ശിവകുമാർ എക്സ് പോസ്റ്റിൽ പറയുന്നു. പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാൻ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമർശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തിന് സമീപത്താണ് ഇത് നടക്കുന്നതെന്നും കർണാടകത്തിലെ ചില രാഷ്ട്രീയക്കാരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. മൃഗബലി ഉൾപ്പെടെ യാഗത്തിൽ നടക്കുന്നുണ്ടെന്നും ആരോപിച്ചു. ആരാണിത് നടത്തുന്നതെന്ന് തനിക്കറിയാമെന്നും ചിലർ തനിക്ക് ഇതേപ്പറ്റി എഴുതി അറിയിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞിരുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്നയാരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡി കെ ശിവകുമാർ ആരോപിച്ചത്.