മാനേജറെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദനെതിരെ കേസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ നല്‍കിയ മര്‍ദന പരാതിയില്‍ കേസെടുത്ത് പോലീസ്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. ഡി എല്‍ എഫ് ഫ്ളാറ്റില്‍ വെച്ച് ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.
ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റില്‍ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിച്ചു.
’18 വർഷമായി ഞാൻ സിനിമ പ്രവർത്തകനാണ്. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയതിന്റെ ഒക്കെ ഫ്രസ്ട്രേഷൻ കൂടെയുള്ളവരോടാണ് ഉണ്ണി മുകുന്ദൻ തീർക്കുന്നത്. ആറ് വർഷമായി ഞാൻ ഉണ്ണിയുടെ മാനേജരാണ്. പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’ -വിപിൻ പറഞ്ഞു.
പോലീസിന് പുറമെ ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിക്കുന്നയാളാണ് മാനേജർ. വിഷയത്തില്‍ നടൻ പ്രതികരിച്ചിട്ടില്ല.
TAGS : UNNI MUKUNDAN
SUMMARY : Complaint filed against Unni Mukundan for assaulting manager