ഐപിഎല്‍; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

അഹമ്മദാബാദ്: ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ് ഫൈനലില്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. പഞ്ചാബിനെതിരായ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ നേടിയത് 203 റൺസാണ്. നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ (87 നോട്ടൗട്ട്) മികവിൽ പഞ്ചാബ് ഒരോവർ ബാക്കിനിൽക്കേ വിജയിക്കുകയായിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് ആർ.സി.ബിയെ നേരിടും. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ഐ.പി.എൽ ഫൈനലിലെത്തുന്നത്.ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇത്തവണ പുതിയൊരു ചാമ്പ്യന്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക.
അപ്രതീക്ഷിതമായെത്തിയ മഴ രണ്ടാം ക്വാളിഫയർ രണ്ടേകാൽ മണിക്കൂര്‍ നേരത്തേക്ക് വൈകിപ്പിച്ചു. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടങ്ങേണ്ടിയിരുന്ന മത്സരം ഒൻപതേ മുക്കാലോടെയാണ് തുടങ്ങാനായത്. ഓവറുകൾ വെട്ടിക്കുറയ്ക്കാതെയാണ് മത്സരം ആരംഭിച്ചത് .അഹമ്മദാബാദിൽ മഴയുണ്ടാവില്ലെന്നായിരുന്നു കാലാവസ്ഥ പ്രവചനം. എന്നാൽ മത്സരത്തിനായെത്തിയ കളിക്കാർക്കൊപ്പം മഴയുമെത്തി. മത്സരത്തിന് മുമ്പുള്ള ടീമുകളുടെ പരിശീലനം മഴ തടസപ്പെടുത്തുകയും ചെയ്തു.
ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിന് വിട്ടു. സ്റ്റോയ്നിസാണ് രോഹിതിനെ പുറത്താക്കിയത്. തുടർന്ന് ക്രീസിലൊരുമിച്ച ബെയർസ്റ്റോയും സൂര്യയും ചേർന്ന് 7 ഓവറിൽ 70 റൺസിലെത്തിച്ചു. ബെയർസ്റ്റോയെ പുറത്താക്കി വിജയകമാർ വൈശാഖ് പിടിമുറുക്കാൻ ശ്രമിച്ചെങ്കിലും സൂര്യയും തിലകും ചേർന്ന് റൺറേറ്റ് താഴാതെ നോക്കി.13.5-ാംഓവറിൽ ടീം സ്കോർ 142 ൽ നിൽക്കുമ്പോഴാണ് ചഹലിന്റെ പന്തിൽ നെഹാൽ വധേരയ്ക്ക് ക്യാച്ച് നൽകി സൂര്യ പുറത്തായത്. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഇതേ സ്കോറിൽതന്നെ തിലകിനെ ജാമീസൺ പുറത്താക്കി. തുടർന്ന് നമാൻ ധിറും നായകൻ ഹാർദിക് പാണ്ഡ്യയും ക്രീസിൽ ഒരുമിച്ചു.ടീം സ്കോർ 180ൽ വച്ച് ഹാർദിക്കും 197ൽ വച്ച് നമാനും പുറത്തായി.
TAGS : IPL, PUNJAB KINGS,
SUMMARY : IPL; Punjab defeat Mumbai to reach final