കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; 31ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ മെയ്‌ 31ന് ഇന്ത്യയിൽ തിരിച്ചെത്തും. 31ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ വ്യക്തമാക്കി. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഏപ്രില്‍ 26ന് അദ്ദേഹം രാജ്യം വിട്ടിരുന്നു.

31 ന് രാവിലെ 10 മണിക്ക്, എസ്‌ഐടിക്ക് മുമ്പിൽ ഹാജരാകും. കേസുമായി എല്ലാവിധത്തിലും സഹകരിക്കും. രാജ്യത്തിന്റെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് ഒരു കള്ളക്കേസാണ് എന്നും പ്രജ്വൽ പറഞ്ഞു.

ജെഡിഎസ് മേധാവിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വലിനെതിരെ നിരവധി ലൈംഗിക കേസുകള്‍ നിലവിലുണ്ട്. നൂറോളം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 26നാണ് പ്രജ്വൽ രാജ്യം വിട്ടത്.

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് വിദേശയാത്രയെന്നും തനിക്കെതിരായ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണം ഉയര്‍ന്നുവന്നതെന്നും പ്രജ്വൽ പറഞ്ഞു. വിദേശത്തുള്ള അദ്ദേഹം നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here