‘കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കോവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്‌നങ്ങളുള്ളവര്‍ക്കും കോവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയ്ഡ് പോലുള്ളവയുണ്ടായതായും പഠനറിപ്പോര്‍ട്ടിലുണ്ട്.

കോവിഷീൽ‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആ​ഗോളതലത്തിൽനിന്ന് അത്‌ പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here