ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കോടതികളിലെ കേസുകളുടെ ആധിക്യം കുറയ്ക്കുന്നതിനും നീതിനിർവ്വഹണം വേഗത്തിലാക്കുന്നതിനുമാണ് നടപടി. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 പേരാണ് സുപ്രീംകോടതിയിലുള്ളത്. പുതിയ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസിനെ കൂടാതെ 37 ജഡ്ജിമാർ കൂടി പരമോന്നത കോടതിയിൽ ഉണ്ടാകും.
ഇതിനായുള്ള ‘സുപ്രീംകോടതി (നമ്പർ ഓഫ് ജഡ്ജസ്) ഭേദഗതി ബിൽ, 2026’ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സീറ്റുകളുടെ എണ്ണം 34-ൽ നിന്ന് 38 ആയി വർധിക്കും.
സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. 1950-ൽ എട്ട് ജഡ്ജിമാരുമായി പ്രവർത്തനം തുടങ്ങിയ സുപ്രീംകോടതിയിൽ 2019-ലാണ് അവസാനമായി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത് (31-ൽ നിന്ന് 34-ലേക്ക്).
ഭരണഘടനയുടെ 124(1) അനുച്ഛേദം അനുസരിച്ച് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണ്. കേസുകളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോടതിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് സർക്കാർ വക്താക്കൾ വ്യക്തമാക്കി.
SUMMARY: The number of Supreme Court judges will be increased to 38; Union Cabinet approves







